തിരുവനന്തപുരം: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
തിയേറ്ററുകളോട് യാതൊരു വിവേചനവും സർക്കാർ കാണിച്ചിട്ടില്ല. പൊതുജനാരോഗ്യം മാത്രം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് സർക്കാർ വ്യക്‌തമാക്കി. മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്‌ഥലങ്ങളിൽ ആൾകൂട്ടം ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്താൻ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കോവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സർക്കാർ വിശദീകരിച്ചു.
തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ സിനിമാ സംഘടനയായ ഫെഫ്‌ക കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മാളുകളടക്കം പ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ തിയേറ്ററുകൾ മാത്രം അടച്ചിടുന്ന സമീപനം കേരളത്തിൽ മാത്രമാണെന്ന് ഫെഫ്‌ക കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാറുകളും മാളുകളും തുറന്ന് പ്രവർത്തിക്കുന്നതിനൊപ്പം തിയേറ്ററുകളും തുറക്കാൻ അനുമതി നൽകണമെന്നായിരുന്നു ഫെഫ്‌കയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്‌തമാക്കിയത്.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ഒരു മാസത്തിനുള്ളിൽ തീർക്കണം; വിചാരണ കോടതി