കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്ന് വിചാരണ കോടതിയുടെ ഉത്തരവ്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട് നല്‍കണമെന്നും കോടതി വ്യക്‌തമാക്കി.
കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാർ ഉൾപ്പടെയുള്ളവരുടെ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ പറഞ്ഞു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാൻ ആവില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ഇതിനിടെ ദിലീപിന്റെ ഐടി സഹായിയായ സുഹൃത്ത് സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനമായി. സലീഷിന്റെ സഹോദരന്റെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. സലീഷ് സംവിധാനം ചെയ്‌ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെ അന്വേഷണസംഘം കാണും. സലീഷിന്റെ അപകടത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍ ഇന്നലെ പോലീസിൽ പരാതി നല്‍കിയിരുന്നു.
2020 ഓഗസ്‌റ്റ് 30ന്, തിരുവോണത്തിന്റെ തലേന്ന് ഓണസദ്യക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങും വഴിയാണ് അങ്കമാലി ടെല്‍ക്കിന് സമീപം സലീഷ് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടായത്. സലീഷീന്റെ കാറിനടുത്ത് കൂടി അമിതവേഗത്തില്‍ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ സ്‌റ്റിയറിംഗ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നൽകിയിരുന്നു.
എന്നാല്‍ ഇതില്‍ അന്ന് പോലീസിനോ സലീഷിന്റെ ബന്ധുക്കള്‍ക്കോ സംശയം തോന്നിയിരുന്നില്ല. സലീഷ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന അനുമാനത്തില്‍ അപകട മരണത്തിനാണ് അന്ന് അങ്കമാലി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്.
Most Read: പലിശ രഹിത വായ്‌പ; സംസ്‌ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു