തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. കൂടിക്കാഴ്‌ചയ്‌ക്ക് മന്ത്രിമാര്‍ നേരത്തെ സമയം ചോദിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ല. മന്ത്രിമാര്‍ ഇപ്പോള്‍ രാജ്ഭവനിലേക്ക് എത്തുന്നത് നല്ല കാര്യം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും ബില്ലുകളിൽ തീരുമാനങ്ങൾ എടുക്കുക എന്നും ഗവർണർ പറഞ്ഞു.
സത്യപ്രതിജ്‌ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്‌ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്; ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി