ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ വികെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി അണ്ണാ ഡിഎംകെ സർക്കാർ കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്‌ളാവ്, 19 കെട്ടിടങ്ങൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. കോടനാട് സിരുവത്തൂരിലെ ആസ്‌തികളും കണ്ടുകെട്ടാൻ കളക്‌ടർമാർക്ക് സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത സ്വത്ത് വഴി വാങ്ങിയ ശശികലയുടെ വസ്‌തുക്കള്‍ കണ്ടുകെട്ടാന്‍ 2014ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നിലവിലെ സർക്കാർ നടപടി. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1200 കോടിയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്.
എന്നാൽ, സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നും ശശികലയെ തമിഴ്‌നാട് സർക്കാരിന് ഭയമാണെന്നുമാണ് മന്നാർഗുഡി കുടുംബത്തിന്റെ ആരോപണം. അതേസമയം രണ്ടില ചിഹ്‌നവും അണ്ണാ ഡിഎംകെ പാർട്ടിയും വീണ്ടുക്കാനുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് ശശികല. ജനറല്‍ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധം ആണെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനാണ് തീരുമാനം.
Also Read: കാപ്പന്റെ മുന്നണി മാറ്റം; പുനരാലോചന വേണം; നീക്കം ഏകപക്ഷീയമെന്ന് എകെ ശശീന്ദ്രൻ