തിരുവനന്തപുരം: വെമ്പായത്ത് നോക്കുകൂലി കൊടുക്കാത്തതിന് കരാറുകാരനെ യൂണിയൻകാർ മർദ്ദിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് റിപ്പോർട് തേടിയാതായി തൊഴിൽ മന്ത്രി പറഞ്ഞു. യൂണിയൻകാർ കരാറുകാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയത്.
വ്യാഴാഴ്‌ചയാണ് നന്നാട്ടുകാവ് കടുവാക്കുഴിയിൽ നോക്കുകൂലി നൽകാത്തിന് കരാറുകാരനെ കയറ്റിറക്ക് തൊഴിലാളികള്‍ മർദ്ദിച്ചത്. വീടിന്റെ കോൺക്രീറ്റിന് വേണ്ടി കഴിഞ്ഞ ദിവസം കമ്പി ഇറക്കിയിരുന്നു. ഇതിന് സിഐടിയു-ഐഎൻടിയുസി തൊഴിലാളികൾ കരാറുകാരനായ മണികണ്‌ഠനോട് 10,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ കഴിയില്ലെന്ന് കരാറുകാരൻ മണികണ്‌ഠൻ ഇവരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. സിഐടിയു-ഐഎൻടിയുസി- എഐടിയുസി പ്രവർത്തകരാണ് അറസ്‌റ്റിലായത്. മുരളീധരൻ നായർ, വേണുഗോപാലൻ നായർ, വിജയകുമാർ, ജയകുമാർ, അനിൽകുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കവർച്ചക്കാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം, മർദ്ദനമേറ്റതിന് പിന്നാലെ വീട് പണിക്ക് സ്‌റ്റോപ് മെമ്മോ നൽകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭീഷണിപ്പെടുത്തിയെന്ന് കരാറുകാരൻ ഇന്നും ആവർത്തിച്ചു. എന്നാൽ ഭീഷണിപ്പെടുത്തിയില്ലെന്നും അനുമതിയില്ലാതെയും റോഡ് കയ്യേറിയുമാണ് നിർമാണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രതികരിച്ചു.
Most Read: അസം; പ്രതിഷേധത്തിന് ഇടയിലും കുടിയൊഴിപ്പിക്കൽ തുടരുന്നു