തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സരിത്ത് സമർപ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സരിത്ത് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യഹരജി നേരത്തെ എൻഐഎ കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിൽ വിചാരണ കോടതിയുടെ നടപടികൾ ചോദ്യം ചെയ്‌തുകൊണ്ടാണ് ഇപ്പോൾ സരിത്ത് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ഒരു വർഷമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്.
സരിത്തിന്റെ ജാമ്യാപേക്ഷക്കൊപ്പം തന്നെ എൻഐഎ കോടതി ജാമ്യം നിഷേധിച്ച് പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്‌തുകൊണ്ട് ജലാൽ, മുഹമ്മദ് ഷാഫി എന്നിവരടക്കമുള്ള നാല് പ്രതികൾ സമർപ്പിച്ചിട്ടുള്ള അപ്പീൽ ഹരജികളും ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. സ്വർണക്കടത്ത് കേസിൽ ഇടനിലക്കാരായി പ്രവർത്തിച്ചവരാണ് ഇവർ.
Read also : മരംമുറി; കർഷകർക്ക് ആശങ്ക വേണ്ട; വനംവകുപ്പ് നീക്കത്തിൽ എതിർപ്പുമായി റോഷി അഗസ്‌റ്റിൻ