ബെംഗളൂരു: ബെംഗളൂരു മഗഡി താലൂക്കില്‍ പതിനെട്ടുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് വെളിപ്പെടുത്തി പൊലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവും ബന്ധുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി മാവിന്‍ തോട്ടത്തില്‍ കുഴിച്ചിട്ടതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്‌ണപ്പ(48)യേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഒക്‌ടോബർ ഒമ്പതിനാണ് ബി.കോം വിദ്യാര്‍ഥിനിയായ ഹേമലതയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. മകളെ തോട്ടത്തില്‍ ചിലര്‍ കണ്ടതായും, തോട്ടത്തില്‍ നിന്ന് മകളുടെ നിലവിളി കേട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവിടെ പരിശോധിച്ചപ്പോള്‍ കുഴിച്ചിട്ട നിലയില്‍ മകളുടെ മൃതദേഹം കണ്ടെത്തിയതായും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
മകളുടെ കൊലപാതകത്തിന് പിന്നില്‍ കാമുകനായ പുനീത് ആണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ ഹേമലതയെ പുനീതും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയതാണെന്ന രീതിയിലുള്ള സന്ദേശങ്ങളും സാമൂഹികമാദ്ധ്യമങ്ങളില്‍ വ്യാപകമായിരുന്നു. കൃഷ്‌ണപ്പയുടെ ബന്ധുക്കള്‍ തന്നെയാണ് ഹത്രസ് സംഭവവുമായി ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തിയത്.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പുനീത് നിരപരാധിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് പിതാവ് കൃഷ്‌ണപ്പ കുറ്റം സമ്മതിച്ചത്. മകളെ താനും ബന്ധുക്കളായ രണ്ടുപേരും ചേര്‍ന്നാണ് തോട്ടത്തിലേക്ക് കൊണ്ടുപോയതെന്നും തുടര്‍ന്ന് പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പിച്ച ശേഷം മൂവരും ചേര്‍ന്ന് കുഴിയെടുത്ത് മൃതദേഹം മറവു ചെയ്‌തു. ദളിത് യുവാവായ പുനീതുമായി ഹേമലത പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Read also: വിഴിഞ്ഞം പദ്ധതി: പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം; ഉമ്മന്‍ ചാണ്ടി