തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന എകെ ബാലന്റെ ആവശ്യത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തെത്തി. വീണയുടെ കമ്പനി ജിഎസ്‌ടി അടച്ചതായി സ്‌ഥിരീകരിച്ച ധനവകുപ്പ് അറിയിച്ചതായി പറയുന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്‌തമാക്കി. കത്ത് ലഭിച്ച ശേഷം വിശദമായി മറുപടി നൽകുമെന്നും കുഴൽനാടൻ അറിയിച്ചു.
ഈ വിഷയത്തിൽ തന്റെ ഭാഗം കൂടി കേട്ടശേഷം മാപ്പ് പറയണമോയെന്ന് ജനം വിലയിരുത്തട്ടെയെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു. മാസപ്പടി വിഷയങ്ങളിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും കുഴൽനാടൻ പറഞ്ഞു. വീണാ വിജയൻ വാങ്ങിയത് അഴിമതി പണമാണ് എന്നതാണ് പ്രധാന ചർച്ചാ വിഷയമെന്നും അതിൽ നിന്നും ശ്രദ്ധ മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിന് ജിഎസ്‌ടി അടച്ചതായി ധനവകുപ്പ് സ്‌ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന ആവശ്യവുമായി എകെ ബാലൻ രംഗത്തെത്തിയത്.
എകെ ബാലന്റെ പ്രതികരണം ഇന്ന് രാവിലെ ഞാൻ കണ്ടിരുന്നു. ഞാൻ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഉത്തമബോധ്യമുണ്ട്. അതൊന്നും ഞാൻ വിസ്‌മരിച്ചിട്ടില്ല. ജിഎസ്‌ടി, മാസപ്പടി വിഷയങ്ങളിൽ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
കേരളത്തിന്റെ പൊതുസമൂഹം ഇത്രയേറെ ചർച്ച ചെയ്‌ത ഒരു വിഷയത്തിൽ വ്യക്‌തത വരുത്തുന്നതിനാണല്ലോ ധനവകുപ്പ് ഈ കത്ത് നൽകിയിരിക്കുന്നത്. പണം അടച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എന്നാണ് പണം അടച്ചത്, എത്ര രൂപയാണ് അടച്ചത് തുടങ്ങിയ കാര്യങ്ങളുണ്ടെങ്കിലാണ് അതിൽ വ്യക്‌തത വരൂ. സ്വാഭാവികമായും എനിക്കുള്ള ധനവകുപ്പിന്റെ കത്തിൽ അക്കാര്യങ്ങളെല്ലാം ഉണ്ടോയെന്നറിയാനാണ് ഞാനും കാത്തിരിക്കുന്നതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
മാസപ്പടി വിവാദത്തിൽ ധനവകുപ്പ് വ്യക്‌തത വരുത്തിയ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടിരുന്നു. മാദ്ധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്‌ടി അടച്ചതിന്റെ എല്ലാ രേഖകളും കൊടുക്കാമെന്ന് നേരത്തെ തന്നെ കുഴൽനാടനോട് പറഞ്ഞതാണ്. ഔപചാരികമായി കത്ത് കൊടുത്താൽ അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. നുണ ഇങ്ങനെ പറഞ്ഞു പ്രചരിപ്പിക്കാൻ അനുവദിക്കരുത്. നുണ കച്ചവടത്തിന്റെ ഹോൾ സെയിൽ ഏജന്റുമാരായി യുഡിഎഫും കോൺഗ്രസും മാറിയിരിക്കുന്നുവെന്നും എകെ ബാലൻ പറഞ്ഞിരുന്നു.
Most Read| ‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ