ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചകളും ഫലം കണ്ടില്ലെങ്കിൽ പ്രശ്നത്തെ നേരിടാൻ സൈന്യം നേരിട്ടിറങ്ങും എന്നതിന്റെ സൂചനകളാണ് അദ്ദേഹം പുറത്തുവിട്ടത്.
ചൈനീസ് കടന്നുകയറ്റം രൂക്ഷമാവുകയും മേഖലയിൽ നടന്ന സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും സൈനികർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ആദ്യമായാണ് സൈന്യം നിലപാട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
നയതന്ത്ര ബന്ധം മെച്ചപെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്, സമാധാനപൂർവമായ പ്രശ്നപരിഹാരത്തിനുള്ള വഴികൾ തേടുന്നുണ്ട്, അവ പരാജയപ്പെടുകയാണെങ്കിൽ സൈനികനീക്കത്തിനെക്കുറിച്ച് ആലോചിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും തേടുന്നുണ്ട്. ഏത് തരം നടപടികൾക്കും സൈന്യം പൂർണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടര മാസത്തിനിടയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി തവണയാണ് വിഷയത്തിൽ കൂടിക്കാഴ്‌ചകൾ നടത്തിയത്. എന്നാൽ മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഒന്നും തന്നെ ഇതുവരെ ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.