തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ 2020ലെ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നിങ്ങനെ നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്‌കെ നടക്കുക.
ഫെബ്രുവരി 10ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതല്‍ 21 വരെയും തലശേരിയില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെയും മേള നടക്കും. അതേസമയം പാലക്കാട് മാര്‍ച്ച് 1 മുതല്‍ അഞ്ച് വരെയാണ് മേള നടക്കുക. മേളയുടെ ഉൽഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ്.
ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആന്റിജന്‍ ടെസ്‌റ്റ് നടത്തിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ഓരോ ഷോക്കും പ്രവേശിപ്പിക്കുകയുള്ളൂ. മാത്രവുമല്ല ഇത്തവണ ഡെലിഗേറ്റ് ഫീസ് 750 രൂപയാക്കി കുറച്ചിട്ടുമുണ്ട്. പ്രവേശനം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി മാത്രമാണ്.
അതത് മേഖലകളില്‍ തന്നെ ആളുകള്‍ പ്രവേശനം നേടണമെന്ന് സംഘാടകര്‍ അറിയിച്ചു. 1500 പേര്‍ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഒരു തീയറ്ററില്‍ 200 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. അതേസമയം കോവിഡ് വ്യാപനത്തോത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകു എന്ന് മന്ത്രി വ്യക്‌തമാക്കി.
ഇത്തവണ വിദേശപ്രതിനിധികള്‍ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല. സംവാദങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാകും നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുക.
Read Also: 50 ശതമാനം കാണികളെ സ്‌റ്റേഡിയങ്ങളില്‍ അനുവദിക്കാന്‍ കേന്ദ്രനീക്കം