കോഴിക്കോട്: താമരശേരി ചുരത്തിൽ അവധി ദിവസങ്ങളിൽ ഉൾപ്പടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതകുരുക്ക് പ്രശ്‌നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. ബദൽപാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമായി.
അവധി ദിവസങ്ങളിൽ ഉൾപ്പടെ താമരശേരി ചുരത്തിൽ ഗതാഗതകുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്‌ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. നടപടികൾ വൈകുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാര മാർഗങ്ങൾ ഊർജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്.
മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് മൂന്ന് മുതൽ ഒമ്പത് വരെയും തിങ്കളാഴ്‌ചകളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും നിയന്ത്രണമുണ്ടാകും. ദ്രുതകർമ സേനയുടെ സേവനം ചുരത്തിലുടനീളം ഉറപ്പുവരുത്തും. വയനാട്, കോഴിക്കോട് ജില്ലകളിലെ പോലീസ്- മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംയുക്‌ത സംഘം രൂപീകരിച്ചു നിരീക്ഷണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൂഴിത്തോട്- പടിഞ്ഞാറത്തറ ബദൽ പാതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എംഎൽഎമാരുടെ യോഗം ഉടൻ വിളിക്കുമെന്നും കോഴിക്കോട് ജില്ലാ കളക്‌ടർ മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകിയിട്ടുണ്ട്. പ്രവൃത്തികൾ രണ്ടാഴ്‌ചയിൽ ഒരിക്കൽ വിലയിരുത്തണമെന്ന് കമ്മീഷൻ ഇരു ജില്ലാ കളക്‌ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബത്തേരി നഗരസഭാ മുൻ ചെയർമാൻ ടിഎൽ സാബു സമർപ്പിച്ച പരാതിയിലാണ് മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ.
Most Read| പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ