പത്തനംതിട്ട: പത്തനംതിട്ട പെരുനാടിൽ പ്ളസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്‌റ്റിലായത്. ഇയാൾ ഇന്നലെ രാത്രി ഡിവൈഎസ്‌പി ഓഫീസിൽ കീഴടങ്ങുകയായിരുന്നു.
കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവരാണ് മറ്റു പ്രതികൾ. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ബോർഡിൽ ഹാജരാക്കും. കേസിൽ 18ലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്‌കൂളിൽ പോകാൻ മടി കാണിച്ച പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിപ്രകാരം, കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് പേർക്കെതിരെയുമാണ് കേസ്. സംഭവത്തിൽ സൈബർ പോലീസിന്റെ ഉൾപ്പടെ സഹായം തേടിയിട്ടുണ്ട്. 2022 ജൂൺ മുതൽ കേസിനാസ്‌പദമായ സംഭവം നടക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read| ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും