ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും ബ്രിഗേഡ് കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മൂന്നാം തവണയാണ് ചർച്ച ഫലവത്താകാതെ പിരിയുന്നത്. ഇതോടെ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങളെ ചെറുക്കുന്നതിന് സൈനിക വിന്യാസത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം. യഥാർത്ഥ നിയന്ത്രണ രേഖ, പാങ്കോംഗ് തടാകത്തിന്റെ വടക്കുഭാഗം എന്നിവിടങ്ങളിലും മറ്റ് പ്രധാന മേഖലകളിലും ഇന്ത്യ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തിയതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ഏതു സ്ഥിതിഗതിയും നേരിടാൻ അതിർത്തിയിലുടനീളം സൈനിക ശക്തി വർദ്ധിപ്പിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്തസേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാമേധാവി ജനറൽ എം.എം. നരവണെ, വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജൂൺ 15നു രാത്രിയായിരുന്നു കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഏറ്റുമുട്ടൽ. തുടർന്ന് പല തവണയായി ചൈനയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചിരുന്നു. എന്നാൽ ചൈനയുടെ പ്രകോപനം ചെറുക്കാൻ ഇന്ത്യക്കു കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതേ സ്ഥലത്ത് അടുത്തദിവസങ്ങളിലായി സമാന സംഭവം നടന്നിരുന്നുവെന്നും സർക്കാർ പറഞ്ഞിരുന്നു.