ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ 59,258 പേർ രോഗമുക്‌തി നേടി. 685 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,29,28,574 ആയി ഉയർന്നു. ഇതുവരെ 1,18,51,393 പേർ രോഗമുക്‌തി നേടി. നിലവിൽ 9,10,319 പേർ ചികിൽസയിലുണ്ട്. ആകെ മരണം 1,66,862 ആയി.
അതേസമയം, 9,01,98,673 പേർ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 25,26,77,379 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.
പുതിയ രോഗികളിൽ 81 ശതമാനവും മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഢ്, കർണാടക, ഉത്തർ പ്രദേശ്, ഡെൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ്. ഗുജറാത്ത്, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം വർധിക്കുകയാണ്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഡെൽഹി, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുഎസ്, ബ്രസീൽ എന്നിവയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത ഒന്നും രണ്ടും രാജ്യങ്ങൾ.
Read also: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്