ഡെൽഹി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-20 മൽസരം ഇന്ന് അരങ്ങേറും. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഇന്ന് വൈകീട്ട് 7ന് ഡെൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മൽസരം.
രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെഎല്‍ രാഹുല്‍ തുടയിലേറ്റ പരുക്കിനെത്തുടര്‍ന്ന് പിന്‍മാറിയതോടെയാണ് പന്ത് നായക സ്‌ഥാനത്തേക്ക് എത്തിയത്.
ഈ വര്‍ഷമാദ്യം രാഹുലിന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ഈ മൽസരത്തിലെ വിജയത്തിലൂടെ അതിന് മധുര പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരങ്ങൾ.
അതേസമയം രാഹുലിന് പുറമെ സ്‌പിന്നര്‍ കുല്‍ദീപ് യാദവും പരുക്കുമൂലം ടി-20 പരമ്പരയില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. വലതുതുടയിലേറ്റ പരുക്കാണ് രാഹുലിന് വിനയായതെങ്കില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈക്ക് പരുക്കേറ്റതാണ് കുല്‍ദീപിന് പരമ്പര നഷ്‌ടമാവാന്‍ കാരണം.
റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയോഗിച്ചിരിക്കുന്നത്. രാഹുലിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: സൺ ഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് പിടിവീഴും; ഇന്ന് മുതൽ പ്രത്യേക പരിശോധന