ന്യൂഡെൽഹി: ഇന്ത്യയുടെ നിയമാനുസൃത ഊർജ ഇടപാടുകൾ രാഷ്‌ട്രീയ വൽക്കരിക്കപ്പെടരുത് എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എണ്ണയിൽ സ്വയം പര്യാപ്‌തത നേടിയ രാജ്യങ്ങൾക്കോ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കോ വ്യാപാരത്തിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ക്രൂഡ് ഓയിൽ വിലയിൽ ഇളവ് നൽകുമെന്ന റഷ്യയുടെ വാഗ്‌ദാനം ഇന്ത്യ ഏറ്റെടുത്തതിനെതിരെ അമേരിക്കയുടെ വിമർശനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം വ്യക്‌തമാക്കിയത്.
റഷ്യ വാഗ്‌ദാനം ചെയ്‌ത വിലക്കിഴിവിൽ രാജ്യത്തെ മുൻനിര എണ്ണ സ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ഇതിനകം 3 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങിക്കഴിഞ്ഞു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി യുക്രൈനിൽ അധിനിവേശം നടത്തിയ റഷ്യക്ക് എതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമല്ല ഇതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നതെന്ന് എൻഡിടിവി റിപ്പോർട് ചെയ്‌തു. എന്നാൽ ഇത് റഷ്യൻ അധിനിവേശത്തെ പിന്തുണക്കുന്നതിന് തുല്യമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“ഈ സമയത്ത് ചരിത്ര പുസ്‌തകങ്ങൾ എഴുതപ്പെടുമ്പോൾ നിങ്ങൾ എവിടെ നിൽക്കണമെന്ന് ചിന്തിക്കുക. റഷ്യൻ നേതൃത്വത്തിനുള്ള പിന്തുണ ഒരു അധിനിവേശത്തിനുള്ള പിന്തുണയാണ്, അത് വ്യക്‌തമായും വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു,”- ജെൻ സാക്കി പറഞ്ഞു.
ഇന്ത്യക്ക് റഷ്യ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ആവശ്യകതയുടെ 1%ൽ താഴെയാണ് അത്, ഏറ്റവും മികച്ച 10 സ്രോതസുകളിൽ റഷ്യ ഉൾപ്പെടുന്നില്ല. യുക്രൈൻ-റഷ്യ സംഘർഷത്തിന് ശേഷമുള്ള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഇപ്പോൾ ഞങ്ങളുടെ വെല്ലുവിളികൾ വർധിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മൽസര സ്രോതസിനുള്ള സമ്മർദ്ദം സ്വാഭാവികമായും വർധിച്ചു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ-സർക്കാർ ക്രമീകരണങ്ങളൊന്നുമില്ല എന്നും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
യുഎസും മറ്റ് പാശ്‌ചാത്യ രാജ്യങ്ങളും മോസ്‌കോയിൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ, ഇന്ത്യക്കും മറ്റ് വലിയ ഇറക്കുമതിക്കാർക്കും റഷ്യ കുറഞ്ഞ വിലയിൽ എണ്ണയും മറ്റ് ചരക്കുകളും വാഗ്‌ദാനം ചെയ്‌തിരുന്നു. റഷ്യയിൽ നിന്ന് വിലക്കുറവിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് തള്ളിക്കളയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി ഇന്നലെ പറഞ്ഞിരുന്നു. ഇന്ത്യ എല്ലാ സമയത്തും എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരനായി എല്ലാ സ്രോതസുകളും നോക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
Most Read: ‘ദി കശ്‌മീർ ഫയൽസ്’ സംവിധായകന് വൈ ക്യാറ്റഗറി സുരക്ഷ ഒരുക്കാൻ കേന്ദ്ര നിർദ്ദേശം