ന്യൂഡെല്‍ഹി: പ്രതിരോധ രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കാനും പൊതു ശത്രുവായ ചൈനക്കെതിരെ നിലപാട് കടുപ്പിക്കാനും ഇന്ത്യയും യുഎസും ധാരണയിലെത്തി.
യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്‌പർ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് (2+2) തീരുമാനം.
ഇന്ത്യക്ക് മേല്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ അമേരിക്ക ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനവും അവര്‍ നടത്തി. ഒപ്പം പ്രതിരോധ മേഖലയിലെ നിര്‍ണായക കരാറുകളും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടു.
ബെക്കാ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്) കരാർ പ്രകാരം ഇരു രാജ്യങ്ങളും പ്രതിരോധ വിവരങ്ങള്‍ കൈമാറും. ചൈന, പാക്കിസ്‌ഥാന്‍ എന്നീ രാജ്യങ്ങളെ നിരീക്ഷിക്കാന്‍ യുഎസ് ചാര ഉപഗ്രഹങ്ങളുടെ സഹായം ഇന്ത്യക്ക് ലഭ്യമാകും.
ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ മാര്‍ക്ക് ടി എസ്‌പറുമായി ചര്‍ച്ച ചെയ്‌തു. മൈക്ക് പോംപിയോ ഡെല്‍ഹിയിലെ ദേശീയ യുദ്ധ സ്‌മാരകം സന്ദര്‍ശിച്ചു.
അതിന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം പരാമര്‍ശിച്ച പോംപിയോ ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയെ ശക്‌തമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ് ചൈനയെന്ന് അദ്ദേഹം പറഞ്ഞു.
Read Also: ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും