ന്യൂഡെൽഹി: യുക്രൈൻ-റഷ്യ യുദ്ധം ശക്‌തമാകുന്നതോടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. യുക്രൈനിയിന്റെ പല ഭാഗങ്ങളിലും റഷ്യ ശക്‌തമായി ആക്രമണങ്ങൾ നടത്തുകയും തലസ്‌ഥാനമായ കീവിൽ സൈനികർ നിലയുറപ്പിക്കുകയും ചെയ്‌തതോടെയാണ് ഇപ്പോൾ കർശന നിർദ്ദേശവുമായി ഇന്ത്യൻ എംബസി രംഗത്ത് വന്നത്.
ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നും വ്യക്‌തമായ അറിയിപ്പ് ലഭിക്കാതെ താമസ സ്‌ഥലത്ത് നിന്നും പുറത്തിറങ്ങുകയോ, അതിർത്തി കടക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് എംബസി യുക്രൈനിൽ കുടുങ്ങിയവർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ യുക്രൈന്റെ അതിർത്തികൾ ഒന്നും തന്നെ സുരക്ഷിതമല്ല. അതിനാൽ തന്നെ നിലവിലെ സാഹചര്യത്തിൽ അതിർത്തികളിൽ എത്തുന്നതിനേക്കാൾ സുരക്ഷിതം അറിയിപ്പ് ലഭിക്കുന്നത് വരെ താമസ സ്‌ഥലത്ത് തന്നെ തുടരുന്നതാണെന്നും നിർദ്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പൗരൻമാരെ ഒഴിപ്പിക്കുന്നതിനായി തങ്ങൾ മറ്റു രാജ്യങ്ങളിലെ എംബസികളുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഇന്ത്യൻ എംബസി വ്യക്‌തമാക്കി. നിലവിൽ യുക്രൈന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമാണെന്നും, യുക്രൈന്റെ കിഴക്കൻ ഭാഗത്തുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവിടെ തുടരണമെന്നും എംബസി അറിയിച്ചു.
Read also: ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്