ഗാസ: ഗാസ കൂട്ടമരണത്തിലേക്കെന്ന് സന്നദ്ധ സംഘടനകൾ. അവസാന തുള്ളി ഇന്ധനവും ഇന്ന് രാത്രിയോടെ തീരും. ഓക്‌സ്‌ഫാം അടക്കമുള്ള സംഘടനകളാണ് ഗാസയിലെ സ്‌ഥിതിഗതികൾ വ്യക്‌തമാക്കി രംഗത്തെത്തിയത്. ഒരാൾക്ക് മൂന്ന് ലിറ്റർ ശുദ്ധജലം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കണക്ക്. ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്.
ഇന്ധനം ഉടൻ ലഭ്യമായില്ലെങ്കിൽ ഗാസയിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം, ആറുലക്ഷത്തോളം അഭയാർഥികൾക്ക് സഹായം നൽകിവരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ പ്രവർത്തനം നിർത്തും. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻക്യുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസിയും വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, ഇന്ധന ട്രക്കുകളെ ഗാസയിലേക്ക് കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. അതിനിടെ, ഗാസയിൽ ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികളടക്കം 704 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 7000-ത്തോട് അടുക്കുകയാണ്. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേലും അറിയിച്ചിട്ടുണ്ട്. യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയും കനക്കുകയാണ്.
ഇതിനിടെ, സിറിയയിലെ സൈനിക കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. യുദ്ധം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്. യെമനിൽ നിന്ന് സിറിയയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും തുടർച്ചയായ ആക്രമണം നടത്തുകയാണ്.
പലസ്‌തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ലെബനൻ അതിർത്തിയിൽ ഇസ്രയേലിന് നേരെ ഇന്നും ഹിസ്ബുല്ല ആക്രമണം നടത്തി. തിരിച്ചും ആക്രമണമുണ്ടായി. അതേസമയം, ഇസ്രയേലുമായി യുദ്ധം തുടരവേ, ഹമാസിന് പിന്തുണയുമായി തുർക്കി പ്രസിഡണ്ട് തയ്യിപ് എർദൊഗാൻ രംഗത്തെത്തി. ഹമാസ് തീവ്രവാദ സംഘടനയല്ലെന്നും വിമോചന സംഘടനയാണെന്നും സ്വന്തം ഭൂപ്രദേശത്തെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും എർദൊഗാൻ പറഞ്ഞു.
പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് എർദൊഗാൻ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണം. ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രയേലിന് മേൽ ലോക ശക്‌തികൾ സമ്മർദ്ദം ചെലുത്തണമെന്നും എർദൊഗാൻ ആവശ്യപ്പെട്ടു.
Most Read| പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി