ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). ‘ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും ‘ഭാരതം’ എന്നാക്കി മാറ്റാനാണ് എൻസിഇആർടി നിയോഗിച്ച സാമൂഹിക ശാസ്‌ത്ര വിഷയങ്ങൾക്കുള്ള ഉന്നതതല സമിതി ശുപാർശ ചെയ്‌തത്. ചരിത്രകാരൻ സിഐ ഐസക് അധ്യക്ഷനായ ഏഴംഗ സമിതിയാണ് ശുപാർശ നൽകിയത്.
അടുത്ത വർഷം മുതൽ ഈ മാറ്റം ഉൾപ്പെടുത്തണമെന്നാണ് ശുപാർശ. പ്ളസ് ടു വരെയുള്ള സാമൂഹിക പാഠപുസ്‌തകങ്ങളിലാണ് മാറ്റത്തിന് നിർദ്ദേശം. ഭരണഘടനയിൽ തന്നെ പറയുന്നത്, ‘ഇന്ത്യ’ അഥവാ ‘ഭാരതം’ എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ‘ഭാരതം’ എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വർഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്‌ണു പുരാണത്തിൽ ഉൾപ്പടെ ഭാരതം എന്ന് പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.
ഹിന്ദു രാജാക്കൻമാരുടെ യുദ്ധവിജയങ്ങൾ കൂടുതലായി പാഠ പുസ്‌തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും ഐസക് പറഞ്ഞു. നിലവിൽ നമ്മുടെ പരാജയങ്ങളാണ് പാഠ പുസ്‌തകങ്ങളിൽ കൂടുതലായുള്ളത്. മുഗളൻമാർക്കും സുൽത്താൻമാർക്കും എതിരെ നാം നേടിയ വിജയങ്ങൾ അക്കൂട്ടത്തിലില്ല. വിവിധ വിഷയങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശുപാർശ നൽകുന്നതിനായി എൻസിഇആർടി 2021ൽ രൂപീകരിച്ച 25 ഉന്നതതല സമിതികളിൽ ഒന്നാണ് സാമൂഹിക ശാസ്‌ത്രത്തിനുള്ള ഐസക് അധ്യക്ഷനായ സമിതി.
അതിനിടെ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് അനുകൂല നിലപാടുമായി ദേശീയ നിയമ കമ്മീഷൻ രംഗത്തെത്തി. ഇതുസംബന്ധിച്ച നിലപാട് കമ്മീഷൻ ഇന്ന് രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്‌ചയോടെ ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗം ഇന്ന് വൈകിട്ട് ചേരും.
സമിതിയുടെ രണ്ടാമത്തെ യോഗമാണിത്. നിയമ കമ്മീഷനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കമ്മീഷൻ ചെയർമാൻ റിതു രാജ് അവസ്‌തി, കമ്മീഷനിലെ അംഗമായ ഡോ.ആനന്ദ് പള്ളിവാൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. 2029ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും തടത്താനുള്ള നടപടികൾക്കായുള്ള രൂപരേഖ യോഗത്തിൽ കമ്മീഷൻ നൽകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്.
എന്നാൽ, വിശദമായ റിപ്പോർട് നൽകാൻ ഒരു ആഴ്‌ച ഒരാഴ്‌ച കൂടി സമയം വേണ്ടിവരുമെന്നാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിവരം. ഏകീകൃത തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നടപടികളും നിലവിലെ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും അടങ്ങിയ വിശദറിപ്പോർട്ടാണിത്. അതേസമയം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾക്ക് കുറച്ചു കൂടി സാവകാശം വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഒരു വർഷമെങ്കിലും തയ്യാറെടുപ്പിന് വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കുന്നു. വിഷയത്തിൽ രാഷ്‌ട്രീയ പാർട്ടിയുടെ അഭിപ്രായം തേടാൻ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.
Most Read| 18 ദിവസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ; ആശങ്കയറിയിച്ചു യുനിസെഫ്