ന്യൂഡെല്‍ഹി: പരീക്ഷണ ഘട്ടത്തിലുള്ള കോവാക്‌സിന് അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ വാക്‌സിന് അനുമതി നല്‍കിയ നടപടി അപക്വവും അപകടകരവുമാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു എംപിയുടെ പ്രതികരണം.
കോവാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതുവരെ ഉപയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി നിലപാട് വ്യക്‌തമാക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്‌തു. അതേസമയം കോവിഷീല്‍ഡുമായി മുന്നോട്ടു പോകാമെന്നും തരൂര്‍ പറഞ്ഞു.
The Covaxin has not yet had Phase 3 trials. Approval was premature and could be dangerous. @drharshvardhan should please clarify. Its use should be avoided till full trials are over. India can start with the AstraZeneca vaccine in the meantime. https://t.co/H7Gis9UTQb
— Shashi Tharoor (@ShashiTharoor) January 3, 2021
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.
അടിയന്തര സാഹചര്യത്തിലുള്ള ഉപയോഗത്തിന് രാജ്യത്ത് കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച് പൂനെ സെറം ഇന്‍സ്‍റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്. ഇതിന് 70.42 ശതമാനം ഫലപ്രാപ്‍തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാത്രവുമല്ല സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നല്‍കിയിട്ടുണ്ട്.
Read Also: ഐഎഫ്എഫ്‍കെയുടെ സ്‌ഥിരം വേദി തിരുവനന്തപുരം തന്നെ; വിശദീകരണവുമായി എകെ ബാലൻ