തിരുവനന്തപുരം: കെ റെയിൽ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പരിസ്‌ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ആസ്‌ഥാനമായ സെന്റർ ഫോർ എൻവെയോൺമെന്റ് ഡെവലപ്മെന്റ് സ്‌റ്റഡീസാണ് പരിസ്‌ഥിതി ആഘാത പഠനം നടത്തിയത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിസ്‌ഥിതി ആഘാത പഠനം നടത്തിയതിൽ പാടശേഖരങ്ങൾക്ക് മുകളിലൂടെ 88 കിലോമീറ്റർ പാത നിർമിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കെ റെയിൽ അപ്രായോഗികമാണെന്ന നിലപാടാണ് പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്. പരിസ്‌ഥിതിക്ക് വലിയ ആഘാതവും സംസ്‌ഥാനത്തിന് സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നാണ് യുഡിഎഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ നൽകിയത്. പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Read Also: നീറ്റ് പരീക്ഷക്കെതിരെ സ്‌റ്റാലിന്‍; കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ പിന്തുണതേടി