തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്‌ചയാണ് കേസില്‍ പ്രതിയായ യുവതി ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ യുവതിക്കെതിരെ മകന്റെ മൊഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജാമ്യാപേക്ഷ തള്ളിയതെന്നാണ് വിവരം.
അതേസമയം, കേസില്‍ ശിശുക്ഷേമ സമിതിയുടെ വാദങ്ങള്‍ തള്ളിയുള്ള പോലീസ് റിപ്പോര്‍ട് പുറത്തുവന്നു. സംഭവത്തെ കുറിച്ച് ആദ്യവിവരം നല്‍കിയത് സിഡബ്ള്യൂസി അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയ എഫ്‌ഐആർ തെറ്റാണ് എന്നായിരുന്നു ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ എന്‍ സുനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്. മാത്രവുമല്ല, പോലീസാണ് ആദ്യ വിവരം നല്‍കിയതെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ മാതാവിൽ നിന്ന് ലൈംഗിക പീഡനമുണ്ടായെന്ന പരാതിയിൽ കുട്ടി ഉറച്ചു നിൽക്കുന്നതായി സിഡബ്ള്യൂസി പോലീസിന് നൽകിയ റിപ്പോർട് പുറത്തുവന്നു. പരാതി കിട്ടിയതിനെ തുടര്‍ന്ന് പോലീസ് ശിശുക്ഷേമ സമിതിയോട് കുട്ടിയെ കൗൺസിലിംഗ് നടത്തി റിപ്പോര്‍ട് നല്‍കാന്‍ നവംബര്‍ 10ന് ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് റിപ്പോര്‍ട് തയ്യാറായിരുന്നു. നവംബര്‍ 30ന് പോലീസിന് റിപ്പോര്‍ട് കിട്ടി. ഡിസംബര്‍ 16ന് ഇ-മെയില്‍ വഴിയും റിപ്പോര്‍ട് കിട്ടി. ഇതിനു ശേഷം ഡിസംബര്‍ 18നാണ് പോലീസ് കേസെടുത്തത്.
മാതാവിനെതിരായ പരാതിയില്‍ കുട്ടിയുടെ മൊഴിയെടുക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുന്ന റിപ്പോര്‍ട് എന്ന ആമുഖത്തോടെയാണ് റിപ്പോര്‍ട് ശിശുക്ഷേമ സമിതി പോലീസിനു നല്‍കിയത്.
ശിശുക്ഷേമ സമിതി അധ്യക്ഷ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ സമഗ്രമായ കൗൺസിലിംഗ് നടത്താന്‍ കഴിഞ്ഞില്ലെന്നോ കൂടുതല്‍ കൗൺസിലിംഗ് വേണമെന്നോ ഉള്ള നിര്‍ദേശമൊന്നും റിപ്പോര്‍ട്ടിലില്ല. മാതാവ് ചെയ്‌ത കാര്യങ്ങള്‍ തെറ്റാണെന്ന ബോധ്യം കുട്ടിക്കുണ്ടെന്നും കുട്ടി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നുമാണ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. പോക്‌സോ പ്രകാരം കേസെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള ഈ റിപ്പോര്‍ട് മതി എന്ന് പോലീസ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യമൊഴിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഐജി ആവശ്യപ്പെട്ടിട്ടുണ്ട്. മാതാവിനെതിരെ ഉള്ളത് കള്ളപ്പരാതിയാണോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഐജി കടയ്‌ക്കാവൂർ എസ്‌ഐയെ വിളിച്ചുവരുത്തിയിട്ടുണ്ട്.