കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്‌ത് ഹൈക്കോതിയിൽ ഹരജി. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി കണ്ണൂർ സർവകലാശാല സെക്ഷൻ 10 വ്യവസ്‌ഥകൾക്ക് വിരുദ്ധമാണെന്നും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.
കൂടാതെ വിസി നിയമനത്തിനായുള്ള മൂന്നംഗ സെർച്ച് കമ്മിറ്റി റദ്ദാക്കിക്കൊണ്ട് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. 2017 നവംബർ മുതൽ ഈ വർഷം നവംബർ 22 വരെയായിരുന്നു വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. ഇത് പിന്നീട് അടുത്ത 4 വർഷത്തേക്കു കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. സംസ്‌ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വിസിക്ക് പുനർനിയമനം നൽകുന്നത്.
60 വയസ് കഴിഞ്ഞയാളെ വിസിയായി നിയമിക്കരുതെന്ന സർവകലാശാല ചട്ടം മറികടന്നുള്ള നിയമനമാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാൻ സർവകലാശാല ചട്ടങ്ങൾ ലംഘിച്ച് അതിവേഗം നടപടി എടുത്തുവെന്ന പരാതി നിലനിൽക്കെയാണ് വിസിക്ക് പുനർനിയമനം നൽകിയത്. ഇതിന് പിന്നിൽ രാഷ്‌ട്രീയ സമ്മർദ്ദമാണെന്നാണ് ആരോപണം.
Read Also: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല, നാടകങ്ങൾ പ്രോട്ടോകോൾ പാലിച്ച് നടത്താം