ചെറുവത്തൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് പറഞ്ഞ ഒരു കഥയാണ് വിനയൻ മാഷിനെ ലക്ഷക്കണക്കിന് കുട്ടികളുടെ മുന്നിലേക്കെത്തിച്ചത്. ചെറുവത്തൂര്‍ ബിആര്‍സി സംഘടിപ്പിച്ച ‘സര്‍ഗവസന്തം’ എന്ന പരിപാടിയില്‍ കഥപറയല്‍ മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് പീലിക്കോട് സ്വദേശിയായ വിനയന്‍ എന്ന അധ്യാപകന്റെ കഥ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് വിനയന്‍ മാഷിന്റെ കഥ ഇഷ്ടമായതോടെ ഒന്നാം തരത്തില്‍ കണക്ക് ക്ലാസ് എടുത്ത് തുടങ്ങി.
മുന്‍പ് 30-40 കുട്ടികള്‍ മാത്രമായിരുന്നു ക്ലാസ്സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് കുരുന്നുകളാണ് ഓണ്‍ലൈനില്‍ വിനയന്‍ മാഷിനായി കാതോര്‍ത്തിരിക്കുന്നത്. പഴയ ക്ലാസ് മുറിയും ഓണ്‍ലൈന്‍ ക്ലാസ് മുറിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്ന് അദ്ദേഹം പറയുന്നു. വിക്ടേഴ്സ് ചാനലില്‍ 15 ഓണ്‍ലൈന്‍ ക്ലാസുകളെടുത്തു കഴിഞ്ഞു ഈ അധ്യാപകന്‍. യൂ ട്യൂബില്‍ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട പ്രേക്ഷകരുടെ എണ്ണം 2.5 കോടിയോളമാണ്. വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിനയന്‍ മാഷിന്റെ പ്രേക്ഷരാണ്. അതിനാല്‍ വിദേശത്ത് നിന്ന് ഒരുപാട് കുട്ടികള്‍ വിളിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.
കുട്ടികള്‍ മുന്നിലുണ്ടെന്ന് സങ്കല്‍പിച്ചാണ് ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്. ക്ലാസ് മുറിയില്‍ കൈകാര്യം ചെയ്യുന്ന പഠനോപകരണങ്ങള്‍ മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസിലും ഉപയോഗിക്കുന്നത്. ഇതൊരു വെല്ലുവിളിയായിരുന്നുവെന്ന് അധ്യാപകന്‍ പറഞ്ഞു. ദോശപ്പാട്ടും എട്ടുകാലിച്ചേട്ടന്റെ കഥയുമൊക്കെ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എഎല്‍പി സ്‌കൂള്‍ അധ്യാപകനാണ് വിനയന്‍ പീലിക്കോട്.