കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിലെ വിധി വളരെ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ നടപടികളും സ്വീകരിക്കും. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുക്കുകയും 96 മണിക്കൂർ തികയും മുൻപ് മൂന്ന് പ്രതികളെയും അറസ്‌റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പ്രതികൾ ഏഴ് വർഷം വിചാരണ തടവുകാരായി കിടന്നു. അത് പോലീസിന്റെ ശക്‌തമായ ഇടപെടൽ കൊണ്ടാണ്. ജാമ്യാപേക്ഷയെ എതിർത്തു. മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരം ക്രിമിനൽ വക്കീലിനെ നിയമിച്ചു. മതസ്‌പർധ വളർത്താനുള്ള വകുപ്പ് ചേർക്കാൻ സർക്കാർ അനുമതി നൽകി. കേസ് അന്വേഷണത്തിൽ സുതാര്യത പുലർത്തി. ഒരു ഘട്ടത്തിലും പരാതി ഉണ്ടായിരുന്നില്ല’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തെ നടുക്കിയ കാസർഗോഡ് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് പേരെയും കോടതി ഇന്നലെ വെറുതെ വിട്ടിരുന്നു. കാസർഗോഡ് കേളുഗുഡ്‌സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണ്. ജഡ്‌ജ് കെകെ ബാലകൃഷ്‌ണനാണ് കേസിൽ വിധി പറഞ്ഞത്.
കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെട്ടത്. ചൂരിയിലെ പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസിനെ മൂന്നംഗ സംഘം പള്ളിക്കകത്ത് അതിക്രമിച്ചുകയറി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്ന് പ്രതികളെയും വെറുതെവിട്ട ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. തുടർ നടപടികൾക്ക് എജിയെ ചുമതലപ്പെടുത്തി. എത്രയും പെട്ടെന്ന് അപ്പീൽ നൽകാനാണ് എജിക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!