കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ ബുദ്ധിമുട്ട് അറിയിച്ച് അന്വേഷണസംഘം. സൗകര്യമുള്ള മറ്റൊരു സ്‌ഥലം നിര്‍ദ്ദേശിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇന്ന് രാത്രി തന്നെ മറുപടി നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. തുടരന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നത്. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ വൈരാഗ്യമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ഫോണ്‍ ശബ്‌ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.
2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്ന് മാസമായി നടന്നു കൊണ്ടിരിക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പ്രതികള്‍ എത്തിച്ചത് കാവ്യയുടെ ഉടമസ്‌ഥതയിലുള്ള ലക്ഷ്യ എന്ന സ്‌ഥാപനത്തിലാണ്. നടി ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് കാവ്യ തൃശൂരിലേക്ക് പോയപ്പോള്‍ ഡ്രൈവറായി ഒപ്പമുണ്ടായിരുന്നത് പള്‍സര്‍ സുനിയായിരുന്നെന്നാണ് സൂചന. ഈ കാര്യങ്ങളില്‍ കാവ്യ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കേണ്ടി വരും. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ എന്ന് അറിയാമെന്ന തരത്തിലായിരുന്നു ലക്ഷ്യയില്‍ അന്ന് കാവ്യയുടെ പെരുമാറ്റമെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയിലുണ്ട്.
Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ