തിരുവനന്തപുരം: കോൺഗ്രസിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നു. ചർച്ചകൾക്കായി കെപിസിസി ആസ്‌ഥാനത്ത് രാവിലെ മുതൽ നേതാക്കളുടെ ഒഴുക്കായിരുന്നു. രാത്രിയോടെ മന്ത്രിസഭയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യത്തിൽ വ്യക്‌തത വന്നേക്കും. മന്ത്രിമാരുടെ അന്തിമ പടികയ്‌ക്ക് ഉടൻ രൂപം നൽകുമെന്നാണ് വിവരം.
വിഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിലെ ചില മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായതായാണ് റിപ്പോർട്. ചർച്ചകൾക്ക് ശേഷം രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ചെന്നിത്തലയ്‌ക്ക് പുറമെ കോൺഗ്രസിൽ നിന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, പിസി. വിഷ്‌ണുനാഥ്, കെ. മുരളീധരൻ, എം. ലിജു എന്നിവരാണ് മന്ത്രി സ്‌ഥാനം ഉറപ്പിച്ചത്.
ബിന്ദു കൃഷ്‌ണ, ചാണ്ടി ഉമ്മൻ, ഐസി. ബാലകൃഷ്‌ണൻ, എപി അനിൽകുമാർ തുടങ്ങിയവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്‌ണനെ സ്‌പീക്കർ സ്‌ഥാനത്തേക്കാണ് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് അതൃപ്‌തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസ്‌ഥാനം കിട്ടണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.
കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണ്. ഒറ്റക്കക്ഷി എംഎൽഎമാരിൽ സിപി ജോണിന് അഞ്ചുവർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്. അതേസമയം, മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്‌ലിം ലീഗിൽ അനിശ്‌ചിതത്വം നിലനിൽക്കുകയാണ്.
അഞ്ച് മന്ത്രി സ്‌ഥാനങ്ങൾ വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു സ്‌ഥാനവും എന്നതാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഫോർമുല. പികെ, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്‌ഥാനം ഉറപ്പാണ്. കെഎം. ഷാജി, എൻ. ഷംസുദ്ദീൻ, വിഇ. അബ്‌ദുൽഗഫൂർ, പാറക്കൽ അബ്‌ദുള്ള. എകെഎം അഷ്റഫ് എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































