മലപ്പുറം: രാജ്യമൊന്നടങ്കം പതിറ്റാണ്ടുകളായി ആദരിക്കുന്ന വാഗണ്‍ കൂട്ടക്കൊലയിലെ ധീര രക്‌തസാക്ഷികളെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം നിന്ദ്യവും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്‌താവിച്ചു.
ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനും അവര്‍ക്ക് ഓശാനപാടുന്ന അധികാരി വര്‍ഗങ്ങള്‍ക്കും എതിരെ നടന്ന സമര പോരാട്ടങ്ങളെ ചരിത്ര രേഖകളില്‍ നിന്ന് ബോധപൂര്‍വ്വം ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്നത് നാടിന്റെ സ്വാതന്ത്ര്യത്തിനായി എല്ലാം മറന്ന് അടരാടിയ പോരാളികളെ നിന്ദിക്കലും അവരുടെ പിന്‍ തലമുറയുടെ അസ്‌തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതുമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
1921 നവംബര്‍ 19ന് തികച്ചും ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലയെ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമാക്കുന്നതിനായി അക്കാലത്ത് തന്നെ നടത്തിയ തെറ്റായ പ്രയോഗമാണ് വാഗണ്‍ ട്രാജഡിയെന്നത്. ഇത് ദുരന്തമല്ല, മനസാക്ഷിയില്ലാത്ത ബ്രിട്ടിഷ്‌കാരുടെ ബോധപൂര്‍വ്വമായ കൂട്ടക്കൊല തന്നെയായി സമൂഹം ഉള്‍ക്കൊള്ളണം; കമ്മിറ്റി അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മറവില്‍ സവര്‍ണ ഫാസിസ്‌റ്റുകളുടെ ഈ ചരിത്ര അട്ടിമറി രാജ്യത്തിന്റെ മഹിതമായ പാരമ്പര്യത്തെയും സൗഹൃദത്തിന്റെയും അടിത്തറയിളക്കുന്നതാണ്. നേരത്തെ മലബാര്‍ സമര നായകരെയും ഇപ്പോള്‍ വാഗണ്‍ കൂട്ടക്കൊലയിലെ ധീരരെയും ചരിത്ര നിഘണ്ടുവില്‍ നിന്ന് വെട്ടിമാറ്റാനുള്ള ശ്രമത്തെ ഒറ്റപ്പെട്ടതായി കണക്കാക്കാനാവില്ല. ഇവരെ രക്‌തസാക്ഷികളായി മാത്രം പരിഗണിക്കുമെന്ന ഗവേഷണ കൗണ്‍സിലിന്റെ ഔദാര്യം ആരെ ബോധ്യപ്പെടുത്താൻ ആണെന്ന് അധികൃതര്‍ വ്യക്‌തമാക്കണം. ഇത്തരം കാപട്യ പൂര്‍ണമായ ചരിത്ര ധ്വംസന നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതേതര കൂട്ടായ്‌മകള്‍ ശക്‌തമായി രംഗത്തിറങ്ങണം എന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിഎം മുസ്‌തഫ കോഡൂർ, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, പിഎസ്‌കെ ദാരിമി എടയൂര്‍, യൂസ്ഫ് ബാഖവി മാറഞ്ചേരി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി, പികെ ബശീര്‍ ഹാജി, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവരും സംബന്ധിച്ചു.
Malabar News: മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു