കുമരനെല്ലൂര്‍: കേരളത്തിൽ നിന്നുള്ള വിവിധ എഴുത്തുകാരുടെ 28 അധ്യായങ്ങൾ അടങ്ങിയ ‘കേരള മുസ്‌ലിം നവോഥാനം: ചരിത്രവും ദർശനവും‘ എന്ന ഗ്രന്ഥം നിയമസഭാ സ്‌പീക്കർ എംബി രാജേഷ്, സാഹിത്യകാരൻ കെപി രാമനുണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
നവോഥാന മൂല്ല്യങ്ങൾ കീഴ്‌മേൽ മറിക്കാൻ വലിയ ശ്രമങ്ങൾ നടക്കുകയാണെന്നും പിന്നോട്ടു നടത്തമാണ് എല്ലാ തലങ്ങളിലും കാണുന്നതെന്നും മത സാമൂഹിക മേഖലകളിൽ മുന്നോട്ടു നടക്കാൻ എല്ലാവരും തയ്യാറാവണമെന്നും ചടങ്ങിൽ സംസാരിച്ച എംബി രാജേഷ് പറഞ്ഞു.
മതേതര ആശയങ്ങളെ തകർക്കാൻ നിരന്തര ശ്രമങ്ങളാണ് നടക്കുന്നത്. നവോഥാന നായകർ ഉഴുതു മറിച്ച മണ്ണിലാണ് എല്ലാ പരിഷ്‌കരണങ്ങളും നടന്നത്; എംബി രാജേഷ് ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ നവോഥാന പ്രസ്‌ഥാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
അക്കാദമിക നിലവാരത്തിലുള്ളതും റഫറൻസിന് സഹായകരവുമായ ഗ്രന്ഥം പുറത്തിറക്കുന്നത് കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎൻഎം) സംസ്‌ഥാന സമിതിയാണ്. കുമരനെല്ലൂർ ഇസ്‌ലാഹിയ്യ അറബി കോളേജിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമം നടന്നത്.
‘ഇസ്‌ലാമിക ആദർശ നൈതികതയും ചരിത്ര രചനയുടെ അക്കാദമിക ശൈലിയും കോർത്തിണക്കിയ ഈ ഗ്രന്ഥപരമ്പര കേരള മുസ്‌ലിം ചരിത്രത്തിന്റെ ഇത് വരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വിശദമായ ആഖ്യാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള മലയാളി മുസ്‌ലിം വഴിത്താരകളാണ് ഒന്നാം വാള്യത്തിൽ പ്രതിപാദിച്ചിരിക്കുന്നത്‘; സംഘാടകർ വിശദീകരിച്ചു.
കെഎൻഎം സംസ്‌ഥാന പ്രസിഡണ്ട് ടിപി അബ്‌ദുല്ലകോയ മദനി ഉൽഘാടനം ചെയ്‌ത ചടങ്ങിൽ ഡോ. പിപി അബ്‌ദുൽഹഖ് അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് മദനി, എപി അബ്‌ദുസമദ്, പിപി ഉണ്ണീൻ കുട്ടി മൗലവി, എ അസ്‌ഗർ അലി, ഡോ എഐ അബ്‌ദുൽ മജീദ് സ്വലാഹി, മുസ്‌തഫ തൻവീർ, പി മമ്മിക്കുട്ടി എംഎൽഎ, എംടി അബ്‌ദുസമദ്, ശറഫുദ്ധീൻ കളത്തിൽ, എൻ കുഞ്ഞിപ്പ മാസ്‌റ്റർ, പിപി മുഹമ്മദ്, ഈസ മാസ്‌റ്റർ, ഷൗക്കത്തലി മാസ്‌റ്റർ എന്നിവർ സംസാരിച്ചു.
Most Read: യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി