തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിലാണ് ഉത്തരവ്.
പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്‌തമാക്കി. മഞ്ചേരി എ.സി.ഇ. പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കില്ലെന്ന സ്‌കൂള്‍ മാനേജ്മെന്റ്കളുടെ വാദം ശരിയല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിലവിലുള്ളതില്‍ 25 ശതമാനം കുറവ് ചെയ്‌ത് രക്ഷിതാക്കള്‍ ഫീസ് അടക്കണം. അങ്ങനെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ അവസരം നിഷേധിക്കരുതെന്നും, ഇക്കാര്യം സി.ബി.എസ്.ഇ റീജിയനല്‍ ഡയറക്‌ടര്‍ ഉറപ്പു വരുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
National News: മോദിയുടെ സ്വത്തിൽ 36 ലക്ഷത്തിന്റെ വർദ്ധന; അമിത് ഷായുടേത് കുറഞ്ഞു
വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും ഫീസിന്റെ 25 ശതമാനം എങ്കിലും ഇളവ് അനുവദിക്കേണ്ടത് ഈ സാഹചര്യത്തില്‍ പഠനം തടസ്സപ്പെടാതിരിക്കാന്‍ അനിവാര്യമാണ്. പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സ്വമേധയാ ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. ഫീസ് അടക്കാത്ത കാരണത്താല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്, കമ്മീഷന്‍ പറയുന്നു.