കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നഗരത്തില്‍ ഓണം വിപണി ഉണര്‍ന്നു. മിഠായിതെരുവും പാളയവും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പച്ചക്കറി മാര്‍ക്കറ്റിലും കടകളിലുമൊക്കെ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരുന്നു വ്യാപാരം. ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് മാസ്‌കുകള്‍ ആയിരുന്നു. ചെറിയ കടകള്‍ മുതല്‍ ഷോപ്പിംഗ് മാളുകളില്‍ വരെ ഏറ്റവുമധികം ആവശ്യക്കാര്‍ മാസ്‌കിന് തന്നെയായിരുന്നു. ഓണത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പെന്‍ഷന്‍-ആനുകൂല്യ വിതരണം നടത്തിയത് ആളുകള്‍ക്ക് സഹായമായി. അതുകൊണ്ട് തന്നെ തുണിക്കടകളിലും ഓണക്കോടി എടുക്കാന്‍ വരുന്നവരുടെ തിരക്കായിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന്റെ നിയന്ത്രണങ്ങള്‍ മാറ്റിയതോടെ പൂക്കച്ചവടം തകൃതിയായി നടക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ തന്നെ പൂവിപണിയില്‍ ആവശ്യക്കാര്‍ എത്തിയിരുന്നു. ഓണക്കാലത്തുണ്ടാകുന്ന ചെറിയ വിലക്കയറ്റം മാത്രമാണ് പച്ചക്കറികള്‍ക്ക് ഉണ്ടായത്. മറുനാട്ടില്‍ നിന്ന് ആവശ്യത്തിന് പച്ചക്കറികള്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണക്കച്ചവടത്തിന് മാറ്റ് കൂട്ടാന്‍ ഇത്തവണ മേളകളൊന്നും ഇല്ലെങ്കിലും കിഡ്സ് കോര്‍ണറില്‍ ഇത്തവണയും പായസം വിളമ്പും. കുടുംബിനി വനിതാ സൊസൈറ്റിയാണ് പായസം വില്‍പനക്ക് നേതൃത്വം നല്‍കുന്നത്. പാലട, പരിപ്പ്, പാല്‍പ്പായസം എന്നിങ്ങനെ വിവിധ തരം പായസങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ഒരു കപ്പിന് 30 രൂപയും ഒരു ലിറ്ററിന് 250 രൂപയുമാണ് വില. പായസമേള സെപ്തംബര്‍ 1 വരെ തുടരും.