കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി പദവിയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‍യു കോടതിയിലേക്ക്. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെന്നാണ് കെഎസ്‍യു ജില്ല പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.
ഗോപനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം നിയമപരമായി നിലനില്‍ക്കില്ല. സിപിഎമ്മിന്റെ ഇഷ്‌ടക്കാരെ നിയമിക്കാനാണ് വിസിയെ പുനര്‍നിയമിക്കുന്നതിന് പിന്നില്ലെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കാലാവധി അവസാനിക്കുന്ന ദിവസം ഇന്നലെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി പദവിയിൽ പുനർനിയമനം നൽകിയാണ് ചാൻസലറായ ഗവർണർ ഉത്തരവിറക്കിയത്.
സംസ്‌ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് പുനർനിയമനം. ഇതോടെ പുതിയ വിസി നിയമനത്തിനായി പ്രസിദ്ധീകരിച്ച വിജ്‌ഞാപനം റദ്ദാക്കുകയും സെർച്ച് കമ്മറ്റി പിരിച്ചുവിടുകയും ചെയ്‌തു. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു വൈസ് ചാൻസലർക്ക് രണ്ട് തവണയായി 8 വർഷത്തേക്ക് നിയമനം നൽകിയത്.
Also Read: മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു