പാലക്കാട്: കുടുംബശ്രീ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തതിനെ തുടർന്ന് പ്രതിഷേധം. മാത്തൂർ പഞ്ചായത്തിലെ ആറ് അയക്കൂട്ടങ്ങൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത്. ഇതുമൂലം, അയൽക്കൂട്ടങ്ങളിൽ ഉൾപ്പെട്ട നൂറോളം കുടുംബങ്ങൾക്കാണ് കോവിഡ് വായ്‌പാ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുന്നത്. അതേസമയം, കുടുംബശ്രീകൾക്ക് രജിസ്‌ട്രേഷൻ പുതുക്കി നൽകാത്തത് രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണം ഉയരുന്നുണ്ട്.
മാത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പ്രവർത്തിക്കുന്ന ആറ് അയക്കൂട്ടങ്ങളാണ് രാഷ്ട്രീയ വിവേചനം കാരണം പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. അതേസമയം, നൂറോളം കുടുംബങ്ങൾ കുടുംബശ്രീ ജില്ലാ മിഷന് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ്. നിരവധി തവണ രജിസ്ട്രേഷനായി ജില്ലാ മിഷനെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയാണ് ചെയ്‌തതെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.
ഇക്കാരണം പറഞ്ഞ് സിഡിഎസ് തിരഞ്ഞെടുപ്പിൽ പോലും ആറ് അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചിരിക്കുകയാണെന്നും പരാതി ഉണ്ട്. കൂടാതെ, കഴിഞ്ഞ അഞ്ചു വർഷമായി കുടുംബശ്രീ സംബന്ധമായ ഒരു അപേക്ഷയും ജില്ലാ മിഷൻ സ്വീകരിക്കുന്നില്ലെന്നും പരാതി ഉണ്ട്. അതേസമയം, മാർച്ച് 31ന് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ട് പോലും കുടുംബശ്രീക്ക് ഒരു കുലുക്കവും ഇല്ല.
കുടുംബശ്രീ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് അയൽക്കൂട്ടങ്ങൾക്ക് അംഗീകാരം നൽകാതെ പ്രതികാര നടപടിയുമായി ജില്ലാ മിഷൻ മുന്നോട്ട് പോകുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത സിഡിഎസ് ചെയർപേഴ്‌സൺ ഉൾപ്പടെ ഉള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ ഉദയപ്രകാശ് ആവശ്യപ്പെട്ടു. രജിസ്‌ട്രേഷൻ ലഭിക്കുന്നത് വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കുടുംബശ്രീ അംഗങ്ങളുടെ തീരുമാനം.
Read Also: കരാറുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ