കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പോലീസ് കസ്‌റ്റഡിയില്‍. ജ്വല്ലറിയുടെ പാര്‍ട്ട്ണര്‍മാരായ മുഹമ്മദ്, ഹമീദ് എന്നിവരാണ് ഡെൽഹിയിൽ പിടിയിലായത്.
പോലീസ് ഇവർക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്ത് നിന്ന് എത്തിയ ഉടനെയാണ് ഇരുവരും ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഇവരെ ഉടൻ കേരളാ പോലീസിന് കൈമാറും.
പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി തട്ടിയെടുത്തു എന്നാണ് ജ്വല്ലറിക്കെതിരായ കേസ്. 250ഓളം പരാതികൾ ലഭിച്ചതിൽ 5 കേസുകളാണ് കുറ്റ്യാടി പോലീസിന്റെ കീഴിലുള്ളത്. പയ്യോളി, കല്ലാച്ചി ശാഖകളിലും തട്ടിപ്പിന് ഇരയായവരുടെ പരാതികളുണ്ട്.
ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നേരത്തെ പോലീസ് മരവിപ്പിച്ചിരുന്നു. കുറ്റ്യാടി എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടാണ് മരവിപ്പിച്ചതെന്ന് കേസ് അന്വേഷിക്കുന്ന കുറ്റ്യാടി സിഐ ടിപി ഫര്‍ഷാദ് അറിയിച്ചു. മരവിപ്പിച്ച അക്കൗണ്ടുകളില്‍ വന്‍ തുകകളൊന്നും ഇല്ലെന്നാണ് വിവരം.
കേസിൽ ഒരാളെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഗോൾഡ് പാലസ് ജ്വല്ലറിയുടെ മാനേജിങ് പാർട്ണറായ സബീറിനെയാണ് അറസ്‌റ്റ് ചെയ്‌തത്. സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം മാസം തോറും ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
Most Read: ‘നീതിയ്‌ക്കായി ഏതറ്റം വരെയും പോകും’; ഹരിത കോടതിയിലേക്ക്