തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് കെആര്‍ ഗൗരിയമ്മയുടെ പേരില്‍ സ്‌മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ലാപ്‌ടോപ് വിതരണത്തിനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് പിസി വിഷ്‌ണുനാഥ് എംഎല്‍എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്‍ഗണനകള്‍ ഉണ്ടാകേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു വിഷ്‌ണുനാഥ്. സംസ്‌ഥാനത്ത് ഓണ്‍ലൈന്‍ അധ്യായനം ആരംഭിക്കുമ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പഠനോപകരണങ്ങള്‍ ഇല്ലാതെ വിഷമിക്കുന്നത്. എന്നാൽ ഈ സാഹചര്യത്തിലും സ്‌മാരകങ്ങള്‍ക്ക് വേണ്ടിയുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.
‘കെആര്‍ ഗൗരിയമ്മയുടെ പേരില്‍ ഈ സംസ്‌ഥാനത്തെ പഠന സൗകര്യമില്ലാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ലാപ്‌ടോപ്പും ഫോണും നല്‍കുന്ന ഒരു പദ്ധതി സ്‌മാരകമായി പ്രഖ്യാപിക്കാന്‍ പറ്റുമോ?’ എന്നാണ് വിഷ്‌ണുനാഥ് ചോദിച്ചത്. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി നല്‍കുമെന്നു പറഞ്ഞതുകൊണ്ട്, സംസ്‌ഥാനം വാക്‌സിനായി മാറ്റിവെച്ച ആയിരം കോടി സർക്കാരിന്റെ കൈവശം ഉണ്ടാകുമെന്നും വിഷ്‌ണുനാഥ് കൂട്ടിച്ചേർത്തു.
Read Also: കൊടകര കുഴൽപ്പണ കേസ്; റെയ്‌ഡ് വിവരങ്ങൾ പോലീസ് ചോർത്തിയെന്ന് വിവരം