കവരത്തി: ലക്ഷദ്വീപിലെ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്‌ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കോവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ 7000ത്തിലേറെ ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആരോപണം.
ലക്ഷദ്വീപിലെ മുൻ അഡ്‌മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മയുടെ മരണത്തെ തുടർന്ന് പുതിയ അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രഫുൽ പട്ടേലിന്റെ കോവിഡ് പ്രോട്ടോക്കോൾ പരിഷ്‌കാരങ്ങളും മറ്റും ദ്വീപിലെ വൈറസ് വ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആരോപണം.
ദ്വീപിന് പുറത്ത് നിന്നുള്ളവരെ ക്വാറന്റെയ്ൻ കൂടാതെ ദ്വീപിൽ പ്രവേശിപ്പിച്ചത് രോഗ വ്യാപനത്തിന് കാരണമായെന്ന് ആക്ഷേപമുണ്ട്. മാത്രവുമല്ല കോവിഡ് വ്യാപനത്തിന് പുറമെ ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരികയും ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ദ്വീപിൽ ഗോവധ നിരോധനം ഏർപ്പെടുത്തുക പോലുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്‌തതും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.
പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾക്ക് എതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം രൂക്ഷമാവുകയാണ്. ഇതിനിടെ ദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം പ്രമേയം പാസാക്കുകയും ചെയ്‌തിട്ടുണ്ട്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണ ശാലയായി ലക്ഷദ്വീപ് മാറിയെന്നും കാവി അജണ്ടകളും കോർപറേറ്റ് താൽപര്യങ്ങളും നടപ്പാക്കാനാണ് അഡ്‌മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു.
Read Also: പുകയില ഉപയോഗം നിര്‍ത്താന്‍ ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗ് നൽകും; മുഖ്യമന്ത്രി