തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്. അതിനാൽ പരിശോധന കടുപ്പിക്കാനാണ് തീരുമാനം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമക്ക് ഇ പാസിന് അപേക്ഷിക്കാം.
വിവിധ യാത്രാ ആവശ്യങ്ങൾക്കായി ഇ-പാസിന് ഇതുവരെ 1,75,125 പേരാണ് രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ എൺപത്തി ഒന്നായിരത്തിലേറെ അപേക്ഷകളും നിരസിച്ചിരുന്നു. നിസാര ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം പേരും യാത്രാനുമതി തേടുന്നതെന്ന് പോലീസ് പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ 3065 പേർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ നടപ്പാക്കും. അടിയന്തര ആവശ്യങ്ങളൊഴികെ സംസ്‌ഥാനാന്തര യാത്രകള്‍ക്ക് അനുമതി ഉണ്ടാകില്ല. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍.
തമിഴ്‌നാട്ടിൽ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചക്ക് 12 മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. കർണാടകയിൽ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കും. കേരളം-തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്‌തമാക്കും.
Also Read: മമതാ ബാനർജി മന്ത്രിസഭയിൽ സത്യപ്രതിജ്‌ഞ ഇന്ന്; പുതുമുഖങ്ങളായി 17 പേർ