മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ ക്രൂരമായ കൊലപാതകങ്ങൾവരെ നടക്കുന്ന അവസ്‌ഥ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഏറ്റവും പവിത്രമായ വിവാഹത്തിനോട് അനുബന്ധിച്ച് ബോംബാക്രമണവും മാരകായുധ പ്രയോഗത്തിനായുള്ള ഗൂഢാലോചനയും നടക്കുന്ന അവസ്‌ഥയിലേക്ക് സമൂഹം മാറുന്നത് അപലപനീയവും പ്രതിഷേധാർഹവുമാണ്; പ്രമേയം പറയുന്നു.
‘മാനഹാനിയും കുടിപ്പകയും തീരാദു:ഖവും വരുത്തും വിധം വിവാഹവും അനുബന്ധമായ കാര്യങ്ങളും മാറിക്കൊണ്ടിരിക്കുന്നത് നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന സാമൂഹികാവസ്‌ഥയാണ്. അനാരോഗ്യകരവും അസംബന്ധവും മനുഷ്യ സംസ്‌കാരത്തിന് ചേരാത്തതുമായ രീതികൾ തിരുത്തി, മിതത്വവും മാന്യതയും പ്രൗഢിയും തിരിച്ച് കൊണ്ട് വന്ന് വിവാഹ ചടങ്ങുകളെ സന്തോഷകരവും പവിത്രവുമാക്കാൻ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ട്’ -പ്രമേയം ആവശ്യപ്പെട്ടു.
സമാധാനവും സന്തോഷവും ആത്‌മീയതയും കുടുംബ-സാമൂഹിക ബന്ധങ്ങളും ഒന്നിപ്പിച്ച് നടത്തേണ്ടതാണ് വിവാഹം. കുടുംബത്തിലെയും സമൂഹത്തിലെയും ആദരണീയ വ്യക്‌തിത്വങ്ങളുടെ സാന്നിധ്യത്തിലും നേതൃത്വത്തിലും നടക്കേണ്ടതും നടന്ന് വന്നിരുന്നതുമായ വിവാഹവും അനുബന്ധ ചടങ്ങുകളും സൽകാരങ്ങളും ഇത്തരത്തിൽ അധപതിക്കുന്നത് നേരിടാൻ സമൂഹം ജാഗ്രതപാലിക്കേണ്ടതാണ്; ഇമാംസ് കോൺഫറൻസ് സമൂഹത്തെ ഉണർത്തി.
സമസ്‌ത അഖീദാ (വിശ്വാസ കാര്യങ്ങൾ) കൗൺസിൽ ചെയർമാൻ കൊമ്പം കെപി മുഹമ്മദ് മുസ്‌ലിയാർ ഇമാംസ് കോൺഫറൻസ് ഉൽഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി വിഷയാവതരണം നടത്തി. കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, സമസ്‌ത മുശാവറ അംഗം അബ്‌ദുൽ അസീസ് സഖാഫി വെളളയൂർ, അലവിക്കുട്ടി ഫൈസി എടക്കര, ബശീർ സഖാഫി പൂങ്ങോട്, അബ്‌ദുൽ കലാം ഫൈസി എന്നിവർ പ്രസംഗിച്ചു.
Malabar Exclusive: സ്വപ്‍ന സുരേഷ്; ‘എച്ച്ആർഡിഎസ്’ വിവിധ രാഷ്‌ട്രീയ നേതാക്കൾ തണലേകുന്ന സംഘടന