കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ കാസർഗോഡ് സ്വദേശിയായ കന്യാസ്‌ത്രീക്ക് കാബൂൾ വിമാനത്താവളത്തിലേക്ക് എത്താനാകുന്നില്ലെന്ന് വീട്ടുകാർ. സിസ്‌റ്റർ തെരേസ ക്രാസ്‌തയുടെ താമസസ്‌ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് കാബൂൾ വിമാനത്താവളം. താലിബാൻ ചെക്‌പോസ്‌റ്റുകൾ കടന്നുവേണം ഇവിടേക്ക് പോകാൻ എന്നതാണ് തടസം. ഫോൺ വിളികൾ പിന്തുടർന്ന് താലിബാൻ എത്തുമോ എന്ന ഭീതിയിൽ വീട്ടിലേക്കുള്ള വിളികൾ പോലും സിസ്‌റ്റർ കുറച്ചിരിക്കുകയാണ്.
രണ്ടുദിവസം മുൻപാണ് നാട്ടിലുള്ള ബന്ധുക്കളുമായി സിസ്‌റ്റർ തെരേസ ക്രാസ്‌ത ഫോണിൽ ബന്ധപ്പെടുന്നത്. സുരക്ഷാ പ്രശ്‌നം കാരണം ഫോൺ വിളികൾ കുറവായിരിക്കുമെന്ന് ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്‌ഗാൻ സർക്കാർ വീഴുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ചൊവ്വാഴ്‌ചത്തേക്ക് ഡെൽഹിയിലേക്കുള്ള വിമാനടിക്കറ്റ് സിസ്‌റ്റർ എടുത്തിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കാബൂൾ വീണത്.
നാട്ടിലേക്ക് പോകാൻ തീരുമാനിച്ചതിനാൽ താമസസ്‌ഥലത്ത് സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർഥങ്ങൾ അയൽവീടുകളിലും മറ്റ് സ്‌ഥാപനങ്ങളിലും കൊടുത്തയച്ചു. ഇപ്പോഴത്തെ വലിയൊരു പ്രതിസന്ധികളിൽ ഒന്ന് ഇതാണ്. ഭക്ഷണപദാർഥങ്ങൾ വാങ്ങാൻ കന്യാസ്‌ത്രീയുടെ വേഷത്തിൽ പുറത്തുപോകാൻ സാധിക്കില്ല. പോകുന്ന വഴിയെല്ലാം താലിബാന്റെ നിരവധി ചെക്‌പോസ്‌റ്റുകളുണ്ട്.
അഫ്‌ഗാനിലെ ശാരീരിക- മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പിബികെ അധ്യാപികയായിരുന്നു സിസ്‌റ്റർ. മൂന്ന് വർഷമായി അഫ്‌ഗാനിലാണ്. ഡേ കെയർ നടത്തുന്ന ഇറ്റാലിയൻ അധികൃതരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരും സിസ്‌റ്ററെ ബന്ധപ്പെടുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിക്കാൻ താലിബാൻ തന്നെ വിചാരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
Also Read: ഭീകരൻ ‘ഖാലി അഖ്വാനി’ കാബൂളിൽ സർവസ്വതന്ത്രൻ; യുഎസ് 50ലക്ഷം ഡോളർ വിലയിട്ട താലിബാനി!