തോൽപ്പെട്ടി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പോലീസിന്റെ നിയന്ത്രണത്തിലായതോടെ കഷ്ടത്തിലായിരിക്കുകയാണ് സാധാരണ ജനങ്ങൾ. പാസ്സ് ഉണ്ടായിട്ടും അതിർത്തിയിൽ പോലീസ് തടഞ്ഞു വെച്ച യുവാവിനെ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുല്ല നേരിട്ടെത്തിയാണ് അതിർത്തി കടത്തി വിട്ടത്. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ പേരാമ്പ്ര സ്വദേശി ഇന്ദ്രജിത്താണ് 6 മണിക്കൂർ തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ കുടുങ്ങിയത്.
മുത്തങ്ങ ദേശീയപാതയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് ഇന്ദ്രജിത്ത് തോൽപ്പെട്ടി വഴി കേരളത്തിലേക്ക് വന്നത്. വൈകിട്ട് 5 മണിക്ക് ചെക്ക് പോസ്റ്റിൽ എത്തിയ ഇദ്ദേഹത്തെ പോലീസ് അതിർത്തി കടത്തി വിട്ടില്ല. ചരക്ക് വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസിന്റെ നിലപാട്. ഡിഐജിയുടെ നിർദ്ദേശമാണെന്നും പോലീസ് പറഞ്ഞു. തുടർന്ന് ജില്ലാ ഭരണകൂടമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത്തിന് അതിർത്തി കടക്കാൻ അനുമതി ലഭിച്ചു. എന്നാൽ ആരോഗ്യപരിശോധനയ്ക്ക് വൈദ്യസംഘമെത്താതെ കടത്തിവിടില്ലെന്ന് പോലീസ് കടുംപിടുത്തം പിടിച്ചതായി ഇന്ദ്രജിത്ത് പറഞ്ഞു. ഒടുവിൽ രാത്രി 11 മണിയോടെ കളക്ടർ നേരിട്ടെത്തിയതിനുശേഷമാണ് യുവാവിനെ അതിർത്തി കടത്തിവിട്ടത്. രാത്രി വൈകിയതിനാൽ യുവാവിന് താമസസൗകര്യവും ഏർപ്പെടുത്തി.
റവന്യൂവകുപ്പും ആരോഗ്യവകുപ്പും ഒരുമിച്ചു നിയന്ത്രിച്ചിരുന്ന കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംസ്ഥാനത്തെ രോഗബാധിതർ വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഏറ്റെടുത്തത്.