കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ നിന്ന് നേരത്തെ കാറിൽ പിന്തുടർന്നിരുന്നു എന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്‌തതിന് ശേഷമാണ് സൈജുവിന്റെ അറസ്‌റ്റ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്.
ദുരുദ്ദേശത്തോടെ സ്‌ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. അപകടത്തിന് കാരണമായെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് മറ്റൊരു കേസും നിലനിൽക്കുന്നുണ്ട്.
നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരാകാൻ സൈജു തയ്യാറായിരുന്നില്ല. ഒളിവിലായിരുന്ന ഇയാൾ മുൻകൂർ ജാമ്യാപേക്ഷയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇയാളുടെ സഹോദരന് നോട്ടീസ് കൈമാറിയിരുന്നു. സൈജുവിന്റെ ഓഫിസിലും നോട്ടീസ് പതിപ്പിച്ചു. ഇതിനെ തുടർന്ന് ഇന്ന് അഭിഭാഷകനൊപ്പം ഹാജരാകുകയായിരുന്നു സൈജു.
Also Read: പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കേസെടുക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ