കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കമ്മീഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു. ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിന് ആവശ്യമായ 26 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്.
സ്‌പെഷൽ ബ്രാഞ്ച് എസിപിയും, മെഡിക്കൽ കോളേജ് എസിപിയും സിഡബ്ള്യുസിയും അടക്കമുള്ളവർ ചേർന്നാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി ചർച്ച ചെയ്‌ത് നടപ്പാക്കുമെന്ന് കമ്മീഷണർ എവി ജോർജ് പറഞ്ഞു.
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെ കാണാതായത് വലിയ വിവാദമായിരുന്നു. അന്വേഷണത്തിൽ രണ്ട് കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്നാണ് പെൺകുട്ടികൾ പോലീസിന് മൊഴി നൽകിയത്.
കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിൽ എത്തിച്ചപ്പോൾ ഒരാൾ കൈ ഞരമ്പ് മുറിച്ച് ആത്‍മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ സിഡബ്ള്യുസിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ചിൽഡ്രൻസ് ഹോമിലെ സാഹചര്യം മോശമാണെന്ന് നേരത്തെയും പരാതികൾ ഉയർന്നിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടൽ ഉണ്ടായിരുന്നില്ല.
Most Read: യോഗിയുടെ വിവാദ പരാമർശം; പ്രതിഷേധം ശക്‌തമാക്കാൻ ഡിവൈഎഫ്ഐ