ചെന്നൈ: യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികൾക്കെതിരായ കേന്ദ്രസർക്കാരിന്റെ പരാമർശങ്ങൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യുക്രൈനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും, രക്ഷാദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ യുക്രൈനെ പോലെയുള്ള ചെറിയ രാജ്യങ്ങളിലേക്ക് മെഡിക്കൽ പഠനത്തിനായി പോകുന്നത് എന്തിനാണെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കേണ്ട സമയമല്ലിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ യോഗ്യതാ പരീക്ഷകള്‍ വിജയിക്കാത്തവരാണ് വിദേശത്ത് മെഡിസിന് പഠിക്കുന്ന 90 ശതമാനം ഇന്ത്യക്കാരുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സ്‌റ്റാലിൻ രംഗത്ത് വന്നത്.
യുക്രൈനിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട നവീൻ എന്ന മെഡിക്കൽ വിദ്യാർഥി പ്ളസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടിയിട്ടും, നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ലെന്ന് വ്യക്‌തമാക്കിയ സ്‌റ്റാലിൻ, ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ നീറ്റ് പരീക്ഷ തടസമാണെന്നും അഭിപ്രായപ്പെട്ടു. മെഡിക്കല്‍ സീറ്റിനായി ചെലവഴിക്കാന്‍ അധികം പണമില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും, ദരിദ്രരും സാധാരണക്കാരും ഇടത്തരക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ സീറ്റ് ലഭിക്കാന്‍ നീറ്റ് തടസമാണെന്നും സ്‌റ്റാലിൻ കൂട്ടിച്ചേർത്തു.
Read also: ഹോളിവുഡ് ചിത്രങ്ങൾ റഷ്യയിൽ റിലീസ് ചെയ്യില്ല; നിലപാടുമായി നിർമാണ കമ്പനികൾ