തിരുവനന്തപുരം: സംസ്‌ഥാനത്ത് മങ്കി പോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത്. സ്‌ഥിതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം രണ്ട് ദിവസം കൂടി കേരളത്തിൽ തുടരും.
രോഗം സ്‌ഥിരീകരിച്ച ആളുടെ കൊല്ലത്തെ വീട് ഉൾപ്പെടുന്ന പ്രദേശത്തും സംഘം സന്ദർശനം നടത്തും. നിലവിൽ ചിക്കൻ പോക്‌സിന്റെ ലക്ഷണം ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ പരിശോധന നടത്തി മങ്കി പോക്‌സ് അല്ലെന്ന് ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗികളെയും രോഗം സംശയിക്കുന്നവരെയും ആശുപത്രിയിൽ എത്തിക്കാൻ 108 ആംബുലൻസ് സജ്‌ജമാക്കും. ലക്ഷണമുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. അതിനിടെ, മങ്കി പോക്‌സ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ നിരീക്ഷണം ശക്‌തമാക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ എത്തുന്നുണ്ടോയെന്ന് സ്‌ക്രീൻ ചെയ്യും.
ഇതിനായി കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എല്ലാ ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാർക്കും ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.
Most Read: കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മുടങ്ങിക്കിടന്ന ശസ്‍ത്രക്രിയകൾ തിങ്കളാഴ്‌ച