ന്യൂഡെൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത്.
കോവിഡ് പശ്‌ചാത്തലത്തിലാണ് കഴിഞ്ഞവർഷം മാർച്ച് 27ന് റിസർവ് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടിനൽകി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൂട്ടുപലിശ ഈടാക്കരുതെന്നുമുള്ള ഹരജികൾ സുപ്രീം കോടതിയിൽ എത്തിയത്. 6 മാസത്തേക്ക് കൂടി മൊറട്ടോറിയം നീട്ടണമെന്ന് ഹരജിക്കാരിൽ ചിലർ ആവശ്യപ്പെട്ടപ്പോൾ ഈ മാസം 31 വരെ നീട്ടണമെന്നാണ് ഒരു ഹരജിയിൽ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി തീരുമാനം നിർണായകമാകും.
2 കോടി രൂപ വരെയുള്ള വായ്‌പകളുടെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. കൂട്ടുപലിശ തിരികെ നൽകാൻ നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്‌റ്റ് 31 വരെ വായ്‌പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സുപ്രീം കോടതി നിലപാട് നിർണായകമാണ്.
Read also: സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ