ന്യൂഡെൽഹി : രാജ്യത്തെ 10ലധികം സംസ്‌ഥാനങ്ങളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരായ കൂടുതൽ ആളുകൾക്ക് ബ്ളാക്ക് ഫംഗസ് ബാധയും സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസിനെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം രാജസ്‌ഥാൻ, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്‌ഥാനങ്ങൾ ബ്ളാക്ക് ഫംഗസിനെ പകർച്ച വ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് രോഗബാധിതരിൽ നിന്നും മറ്റുള്ള ആളുകളിലേക്ക് പകരുന്ന രോഗമല്ലെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
മഹാരാഷ്‌ട്രയിൽ മാത്രം ഇതുവരെ 90 ആളുകളാണ് ബ്ളാക്ക് ഫംഗസിനെ തുടർന്ന് മരിച്ചത്. മറ്റ് സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരിൽ വളരെ വേഗം ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിക്കുന്നതായി അധികൃതർ വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം കേരളത്തിലും ഒരാൾ ബ്ളാക്ക് ഫംഗസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. കൂടുതൽ ആളുകൾക്ക് രോഗം സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിൽ പ്രമേഹ രോഗികളും, കാൻസർ രോഗികളും ജാഗ്രത പുലർത്താൻ ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിച്ചിട്ടുണ്ട്.
Read also : സത്യപ്രതിജ്‌ഞ നടന്ന പന്തൽ ഇനി കോവിഡ് വാക്‌സിനേഷൻ കേന്ദ്രം