ന്യൂഡെൽഹി : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡെൽഹിയിൽ മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫത്തേപുർ ബേരിയിൽ 26കാരിയായ ജ്യോതി എന്ന യുവതിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്ലപ്പെട്ട കുട്ടി അസുഖബാധിതൻ ആയിരുന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് യുവതി കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പരസ്‌പരം പഴിചാരിയതോടെ കേസന്വേഷണം സങ്കീർണതകൾ നിറഞ്ഞതായി മാറി. പിതാവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ജ്യോതിയുടെ ബന്ധുക്കളും, ജ്യോതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളും രംഗത്തെത്തിയതോടെയാണ് കേസന്വേഷണം സങ്കീർണമായത്.
എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ജ്യോതി തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ജ്യോതി തന്റെ ഷാള്‍ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍, സാക്ഷി മൊഴികള്‍ എന്നിവയടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം കുറ്റം തെളിയിച്ചത്. തുടർന്നാണ് ജ്യോതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also : സ്‌ത്രീവിരുദ്ധ പരാമർശം; എംഎസ്എഫ് നേതാക്കൾക്കെതിരെ വിദ്യാര്‍ഥിനി സംഘടന