കൊച്ചി: മുട്ടില്‍ മരം മുറിക്കല്‍ കേസില്‍ പ്രതികളായ അഗസ്‌റ്റിന്‍ സഹോദരൻമാരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. തെളിവുകള്‍ ശക്‌തമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യ ഹരജി തള്ളിയത്. പ്രതികളായ റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസ്‌കുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതികൾക്ക് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ ഇല്ലാതാക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി.
പ്രതികളില്‍ നിന്ന് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരുടെ ജീവന് ഭീഷണിയുണ്ടായെന്നും സുരക്ഷ ആവശ്യപ്പെട്ട് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കി. അതിനാല്‍ നിലവില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കുമെന്നും സർക്കാർ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
മരംമുറിച്ച സ്‌ഥലങ്ങളില്‍ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായും വില്ലേജ് അധികാരികളുമായി പ്രതികള്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്നും വാദത്തിനിടെ സര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ കേസില്‍ അറസ്‌റ്റ് ചെയ്‌തതെന്നാണ് പ്രതികളുടെ വാദം. കേസുമായി ബന്ധപ്പെട്ട രേഖകളും തടികളും പിടിച്ചെടുത്തതിനാല്‍ വീണ്ടും കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇവർ ഹരജിയില്‍ പറഞ്ഞത്. കൂടാതെ തങ്ങള്‍ക്കെതിരെയുള്ള കേസും ആരോപണങ്ങളും പൊതുജന പ്രക്ഷോഭത്തെ പ്രതിരോധിക്കാനുള്ള കണ്ണില്‍ പൊടിയിടലായിരുന്നു എന്നും ഇവർ വാദിക്കുന്നു. സുല്‍ത്താന്‍ ബത്തേരി കോടതി പ്രതികളുടെ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Most Read: മോന്‍സണ്‍ ബലാൽസംഗ കേസിലെ ഇരയെ ഭീഷണിപ്പെടുത്തി; പരാതി