ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്ത്. കഴിഞ്ഞ ദിവസം ‘നീറ്റ് നിരോധിക്കുക വിദ്യാര്‍ത്ഥികളെ രക്ഷിക്കുക’ എന്നെഴുതിയ മാസ്‌ക് ധരിച്ചാണ് തമിഴ്‌നാട് നിയമസഭയില്‍ സ്റ്റാലിന്‍ എത്തിയത്. നീറ്റ് ഇതിനോടകം തമിഴ്‌നാട്ടിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. നീറ്റിനെ വധശിക്ഷ നടപ്പിലാക്കാന്‍ ഹിറ്റ്‌ലറുടെ കാലത്ത് ഉപയോഗിച്ചിരുന്ന ‘ഗില്ലറ്റിന്‍’ എന്ന യന്ത്രത്തോടാണ് സ്റ്റാലിന്‍ ഉപമിച്ചത്.
തലൈവര്‍ കലൈഞ്ജരുടെ കാലത്ത് നിലവില്‍ ഉണ്ടായിരുന്ന സമചാര്‍ വിദ്യാഭ്യാസം കുട്ടികളുടെ പഠനഭാരം കുറക്കാനും പരീക്ഷകളില്‍ വിജയം നേടാനും സഹായിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനു നേരെ എതിരാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ്, ദേശീയ വിദ്യാഭ്യാസ നയം, നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ വിഷയങ്ങളില്‍ തന്റെ പാര്‍ട്ടി ബിജെപി നിലപാടുകളെ എതിര്‍ക്കുന്നത് എന്ത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ സംസ്ഥാനങ്ങളും കാര്യക്ഷമവും കൃത്യമായ വികസനത്തിനും വേണ്ടി വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കണമെന്നും ഈ നയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാതൃഭാഷ, വിഷയങ്ങള്‍ മനസിലാക്കാനുള്ള കഴിവ്, വിജയ ശതമാനം എന്നിവയെ ആശ്രയിച്ചായിരിക്കണം എന്നും സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചു. മറ്റ് ഭാഷകളെ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായമാണ് ഇവിടെ നിലവിലുള്ളതെന്നും പുതിയ നയങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സാധ്യതകളെ ഇല്ലാതാക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
Also Read: നീറ്റ് സെപ്തംബര്‍ 13 ന്; എഴുതുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അപേക്ഷ